Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ഒരു കഥ


ആദ്യ പ്രണയം എന്നും എപ്പോഴും മനസ്സിന്റെ  വിങ്ങലാണ്. യൂണിവേഴ്സിറ്റിയിൽ  പോയവഴി ഇന്നും എന്റെ മനസ്സൊന്നു വിങ്ങിയാരുന്നു. 'പാവം ഞാൻ'. നാഗമ്പടം  ബസ് സ്റ്റാന്റിൽ ഞാൻ തുറിച്ചുനോക്കിയ കണ്ണുകൾ  എന്നെ നോക്കാതെ നോക്കുന്നതായി തോന്നി. പുറകേ പോയാലോന്ന് ഒരു നിമിഷം ചിന്തിച്ചു. പക്ഷെ എനിക്കാകുമായിരുന്നില്ല.


അവളുടെ കണ്ണിലെ പ്രകാശം  എന്റെ കണ്ണിലെത്താൻ  വൈകിയതായി തോന്നി.

 ജിത്ത് പുറകിൽ തട്ടിവിളിച്ചു

 " ടാ വാ പൊളിച്ചു നിന്നാ യൂണിവേഴ്സിറ്റിയിൽ എത്താൻ  വൈകും".

 ആലോചിച്ച് സമയം കളഞ്ഞില്ല നാഗമ്പടം പാലം കയറി.  ഞാൻ നടത്തത്തിന് കുറച്ചുകൂടി സ്പീഡ്കൂട്ടി ആ കാല്പനികതയെ ഒന്നൂടെ ദർശിക്കാൻ മനസ്സുവിങ്ങി. പാമ്പാടി ദേവന്റെ ആറാട്ടിനു നഷ്ടപ്പെട്ട ആ അവസരം നാഗമ്പടം പള്ളിയും മഹാദേവനും തിരിച്ചു തന്നതായ് എനിക്ക് തോന്നിയ നിമിഷങ്ങൾ.

        എന്റെ ചിന്തയെ പഴയ സ്കൂളിലേക്ക് ഞാൻ കൊണ്ടുപോയി.. ക്ലാസ് ജനാലകളിലും സ്കൂൾ ഇടനാഴികളിലും ഒളിച്ചിരുന്ന എന്റെ മാത്രം നിശബ്ദ പ്രണയം. എം ജി  എം ഹൈസ്കൂൾ എനിക്കു മാത്രമായി കരുതിയ സുവർണ്ണ സമ്മാനം. ഞാനവിടെ പഠിച്ച അഞ്ചു കൊല്ലവും. അവളവിടുണ്ടായിരുന്ന മൂനുകൊല്ലവും. (ഹും അതിലെ രണ്ടു കൊല്ലമാത്രായിരുന്നു കാലം അവളെ  എന്റെ  അടുത്തു നിർത്തിയത് ) സീൻ  ബൈ സീൻ ഓരോ രംഗവും മനസ്സിലൂടെ കടന്നുപോയി എല്ലാ കഥയിലും  പറയുന്നപോലെ 'അതൊക്കെ ഇന്നലെ കഴിഞ്ഞപോലെ തോന്നണു'.

  പതിവിനു  വിപരീതമായ എന്റെ മൗനം കണ്ടു ജിത്തിന് ദേഷ്യം വന്നു.

"നീയെന്ന ഒന്നും മിണ്ടാത്തെ.. ഒതളങ്ങാ തിന്നിട്ടു നടക്കുവാണോ.."

 ഉത്തരമായ എന്റെ പൊട്ടച്ചിരി അഴിച്ചുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു

 "അല്ലെടാ പൊട്ടാ"

  ചിരിനിർത്തിയ ഞാൻ അവനോടു ചോദിച്ചു

" ഡാ  എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ സുന്ദരിയെ നിനക്ക് കാണണോ ?"

 അവൻ വാപൊളിച്ചു " ഇതെന്ത് ഭാഷ"

  ഞാൻ ഇളിച്ചു കാണിച്ചു.

 "ഡാ  എന്റെ ആദ്യത്തെ ലൈനേ കാണണോന്നാ ചോയിച്ചേ".

 "ഇപ്പോ ഓാക്കേ" അവൻ പറഞ്ഞു.

 ഞാൻ വിരൽ  ചൂണ്ടിക്കാട്ടി.  ആ നീല കുർത്തിക്കു  പിന്നിലായി  അവളുടെ നീണ്ടമുടികൾ കുണുങ്ങിയാടുന്നുണ്ടാരുന്നു. അവൾ പാലം കടന്നു റോഡിലെത്തി. അവളുടെ കറുത്ത നീണ്ട മുടി പണ്ടത്തെപ്പൊലെ ഇന്നും  പിന്നി പിന്നി മനോഹരമായി കിടക്കുന്നത് എനിക്ക് ആനന്ദം പകർന്നു

  " ആള്  അടിപൊളിയണെല്ലോ പക്ഷേ മുഖം കാണാൻ  വയ്യെല്ലോടാാ ".

ജിത്തുവിന്റെ ആകാംക്ഷയ്ക്ക് മറുപടി പറയാതെ ഞാൻ‍ മൗനത്തിലാണ്ടു. നഷ്ടപ്രണയം എല്ലാവർക്കും  ഒരേ വികാരം നൽകുന്നകൊണ്ടാവണം അവൻ  പിന്നീടൊന്നും ചോദിക്കാതിരുന്നത്.

 അവൾ  ഭാവിയുടെ നല്ല എഞ്ചിനീയർ  ആണെന്ന് എനിക്കറിയാരുന്നു. ആ തികഞ്ഞ ബോധം എന്നെ സ്വയം ചമ്മിച്ചു താനും ഭാവിയുടെ  ഒരു ഇഞ്ചിനീരാണെല്ലൊ.

അവൾ എന്നെ കണ്ടിട്ടാണൊ എന്തോ. വേഗം റോഡുമുറിച്ചു കടന്ന് അവളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോയി. എന്റെ  കണ്ണിൽ നിന്നും ആ രൂപം മാഞ്ഞു. അവൾ എന്റെ സ്നേഹം അറിഞ്ഞിരുന്നോ ഇല്ലയോ. ഇപ്പോഴും അതൊരു ചോദ്യചിഹ്നമാണ്. ഒരു കാര്യം നിക്ക് വ്യക്തമാണ് എന്റെ  ആദർശങ്ങളേക്കാൾ  ആ കണ്ണുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

ആലോചനകൾക്കിടയിൽ ഞങ്ങൾ ബസ്സ്സ്റ്റോപ്പിൽ എത്തിയിരുന്നു. ജിത്തു അവിടെവന്ന യൂണിവേഴ്സിറ്റി വഴിയുള്ള ബസ്സിനുള്ളിൽ എന്നെ വലിച്ചു കയറ്റി.

പരാജയങ്ങൾ മാത്രം ആവർത്തിച്ച എന്റെ ജീവിതത്തിൽ അവളെ വീണ്ടും കാണാൻ സാധിക്കും എന്ന ശുഭ പ്രതീക്ഷിയിൽ  ഞാൻ പോക്കറ്റിലേക്ക് നോക്കി സപ്ലിക്ക് കൊടുക്കാൻ കരുതിയിരിക്കുന്ന അഞ്ഞൂറുരൂപ എന്നേനോക്കി കരഞ്ഞുകൊണ്ട് ചിരിക്കുന്നത് ഞാൻ കണ്ടു.. എഴുതി പാസ്സാകണ്ട സപ്ലിമെന്ററീ പരീക്ഷകളോടൊപ്പം നഷ്ട പ്രണയവും എന്നെ കരയിക്കുന്നു. വീണ്ടും വീണ്ടും കരയിച്ചുകൊണ്ടേയിരിക്കുന്നു.

 "ജീവിതം ഒരു മരണമാസ്സ് " അല്ലാതെന്ത് പറയാൻ :(

About the Author
Bala murali Damu is an Economics graduate from St Berchmans College, Changanacherry. He is a writer, movie critic, photographer and loves traveling and socializing.

Find him on Facebook: Bala Murali Damu

No comments: