Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ശേഷ ക്രിയ


അത്താഴം കഴിച്ചപ്പോൾ  എൻ്റെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു അത്താഴത്തിന് ചുവന്ന കറിയുണ്ടായിരുന്നു. ചോര നിറമുള്ള ചുവന്ന കറി. എൻ്റെ കണ്ണുകൾ കലങ്ങി. അമ്മ വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു "മോനേ എരിവ് കൂടുതലാണെ നീ കുറച്ചു വെള്ളം കുടിക്ക്." അറിയാതെ കണ്ണിൽ നിന്നുതിർന്ന വെള്ളത്തുള്ളികൾ ചൂട് ചോറിനെ തണുപ്പിച്ചു. ഞാൻ ഭക്ഷണം മതിയാക്കി, കൈ കഴുകി എൻ്റെ മുറിയിലെത്തി. ഹാളിലെ ടിവിൽ മുഴുകിയ പപ്പയെയും അനിയനേയും ഒരുവട്ടം കൂടി നോക്കി..

പുറത്തെ നിലാവിന്‍റെ പരന്ന വെളിച്ചം മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും അന്തരീക്ഷം ഭീകരമായിരുന്നു. കൊത്താന്‍ പത്തിവിടര്‍ത്തി നില്‍കുന്ന ഭീകരസര്‍പ്പവും തീ തുപ്പുന്ന വ്യാളിയും തലക്കുചുറ്റും പറന്നു നടന്നു.. മറക്കാനാഗ്രഹിക്കുന്നതൊന്നും മറക്കാൻസാധിക്കുന്നില്ല.. ആ മറക്കാനാവാത്ത ഓർമ്മകൾ ചത്ത എന്നെ വീണ്ടും വീണ്ടും കൊല്ലുന്നു.. ഒരു കാലത്ത് പ്രണയം നഷ്ടപ്പെടുമ്പോൾ ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നവരോട് എനിക്ക് പുച്ഛമായിരുന്നു.. കാരണം പ്രണയം നിഷ്കളങ്കമാണെങ്കിൽ അതാർക്കും നഷ്ടപെടില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു...

എൻ്റെ മരിച്ചുപോയ അമ്മാവൻ  ആ സമയം എന്തുകൊണ്ടോ എൻ്റെ ഓർമയിലെത്തി.. പ്രണയത്തെക്കുറിച്ചു വളരെ വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു അദ്ദേഹത്തിന്.. ആത്മാർത്ഥമായി സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിച്ച ആ പച്ചമനുഷ്യനു അതിനു സാദിക്കാതെവന്നപ്പോൾ സ്വന്തം വിധി ഒരുതുണ്ട് കയറിലെ മഷി കൊണ്ട് വീടിൻ്റെ ഉത്തരത്തിൽ അദ്ദേഹമെഴുതി.. അതുവരെ കുറ്റപ്പെടുത്തലുകൾക്ക് നടുവിൽ നിന്ന അദ്ദേഹം അതോടെ പുണ്ണ്യാളനായി.. ഒരു ഫ്രീസറിനുള്ളിൽ മരവിച്ചുകിടന്ന അദ്ദേഹത്തെ കെട്ടിപിടിച്ചുകൊണ്ടുള്ള ഭാര്യയുടെ അണപൊട്ടിയ വിങ്ങലുകൾ അമ്മാവന്‍റെ പ്രണയത്തെ കുളിരണിയിച്ചില്ല.. കാരണം ഭാര്യയുടെ പ്രണയം അദ്ദേഹത്തിന്‍റെ ആത്മാവുള്ള ശരീരത്തിനായിരുന്നു ആവശ്യം..

ഇന്നെനിക്കും അതുപോലൊരു പ്രണയനഷ്ടത്തിന്‍റെ ദിനങ്ങളാണ്.. ഏതാനും ദിവസങ്ങൾക്കു മുന്നേ എന്നേക്കുമായി നഷ്‌ടമായ എൻ്റെ പ്രണയത്തെ ഇന്നത്തേക്ക് മാത്രമായി വീണ്ടെടുക്കണമെന്ന തോന്നൽ മനസ്സിലുണ്ടായിരുന്നില്ല.. കാരണം ഞാൻ മനസ്സിലാക്കിയിടത്തോളം അവളുടെയുള്ളിലെ വെറുപ്പെന്ന വികാരം എന്നിലെ പ്രണയത്തേക്കാൾ ശക്തമായിരുന്നു.. അന്ന് സംസാരിക്കാനായി അടുത്തുചെന്ന എന്നെ പരസ്യമായി ചെരുപ്പൂരിയടിച്ചു.. ചുറ്റും തടിച്ചുകൂടിയ ചിരിക്കുന്ന മുഖങ്ങൾക്ക് നടുവിൽ ഞാൻ വീണ്ടുമൊരു കോമാളിയായി.. ഓടിമറഞ്ഞ ഞാൻ കോളേജിലെ ഇടനാഴിയിൽ ഒരിറ്റ് കണ്ണീരിലൂടെ പ്രണയത്തെ ഇറക്കിവച്ചു.. എൻ്റെ പ്രണയത്തിന്‍റെ തുടക്കവും വളർച്ചയുമറിഞ്ഞ ആ പടിക്കെട്ടുകൾ അതെ പ്രണയത്തിന്‍റെ അവസാന കണ്ണീരും നുകർന്നു..

ക്ലോക്കിന്‍റെ 12 മണി അലാറം ആ നശിച്ച ഓർമകളിൽ നിന്നും എന്നെ രക്ഷിച്ചു.. പണ്ടേ മനസ്സിൽ കരുതിയ ആ യാത്രക്ക് സമയമായെന്ന് എനിക്ക് തോന്നി.. എന്നാലിത് വെറുമൊരു യാത്ര മാത്രമല്ല.. ഒരൊളിച്ചോട്ടവും കണ്ണുകെട്ടലും കൂടിയാണ്. ചുറ്റുപാടുകളിലെ കൊതിപ്പിക്കുന്ന സ്നേഹത്തിൽ നിന്നുമുള്ള ഒളിച്ചോട്ടവും, ഞാനറിയുന്ന എന്നിൽ നിന്നുമുള്ള കണ്ണുകെട്ടലും.. ആരുമറിയാതെയുള്ള ഈ യാത്രക്കുമുന്നേ എന്നെ കൊതിപ്പിച്ചിട്ടു കടന്നുകളഞ്ഞ അവളുടെ സ്വരം ഒരുതവണ കേൾക്കണമെന്ന് തോന്നി.. ഫോണെടുത്തു നമ്പർ ഡയൽ ചെയ്‌തശേഷം ചെവിയോർത്തു.. പുറത്തു ടിവിയുടെ ശബ്‌ദം നിലച്ചിരിക്കുന്നു.. എല്ലാവരും ഉറങ്ങിയിരിക്കുന്നു.. ചീവീടിനെ തോൽപിക്കുന്ന എൻ്റെ ഫാൻ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്നു.. കോള് ബട്ടൺ ഞെക്കിയ ഞാൻ ഫോൺ ചെവിയോടടുപ്പിച്ചു.. റിങ്ങുകൾ എണ്ണി.. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്..  അഞ്ച്.. കൃത്യം അഞ്ചാമത്തെ റിങ്ങിൽ ഫോണെടുത്തു.. "ഹാലോ" എന്ന വാക്കിന് വേണ്ടി ഞാൻ കാതോർത്തു..

"GET LOST YOU BASTARD AND DON'T DISTURB ME ANYMORE, I DON'T WANT ANYONE IN MY LIFE, I'M SINGLE ALWAYS"


മനോഹരമായ കുറെ ഇംഗ്ലീഷ് വാക്കുകൾ ക്രമത്തിൽ നിരത്തിയതിനുശേഷം ആ മധുര ശബ്‌ദം നിലച്ചു.. പകച്ചുപോയ പത്തു സെക്കൻ്റെുകളുടെ അകാലത്തിനു ശേഷം മനസ്സ് പഴയ താളം വീണ്ടെടുത്തു..  ഞാൻ പഴയപോലെ സന്തോഷവാനായി. രാത്രി ഏറെ വൈകിയിട്ടും അവൾ ഉറങ്ങിയിരുന്നില്ല.. അവള്കുറങ്ങാനാകില്ലെന്ന് എനിക്കറിയാമായിരുന്നു.. ഞാനെന്ന ഭാരത്തെയിറക്കാനായി അവൾ അവളുടെ വീട്ടിൽ ഉണർന്നിരിക്കണമായിരുന്നു.. അതൊരു നിമിത്തമാണ് പ്രിയപെട്ടവരുടെ സാന്നിധ്യമില്ലാതെ എന്ത് യാത്ര.. ലഗേജുകളുടെ ഭാരമില്ലാത്ത എൻ്റെ ഒളിച്ചോട്ടത്തിൽ അവളുടെ ശബ്‌ദം എനിക്ക് കൂട്ടായി തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. മേശവിരിപ്പിൽ നിന്നും സൂക്ഷിച്ചു വച്ച കത്തും അതിൻ്റെ കൂടെയിരുന്ന ചെറിയ പൊതിയും കയ്യിലെടുത്തു.. ശബ്ദമുണ്ടാക്കാതെ ബാത്രൂം കതക് തുറന്ന് അകത്തു കയറി ലൈറ്റ് തെളിച്ചു.. അവിടുത്തെ കണ്ണാടിയിൽ മുഖം ഒരു തവണകൂടി നോക്കി, ടാപ്പ് തുറന്ന് മുഖം കഴുകി, കണ്ണുകൾ കൂടുതൽ കുഴിഞ്ഞിരിക്കുന്നു.. എല്ലാവരും പറയാറുള്ള ആ പഴയ തേജസ്സ് മുഖത്തുനിന്നും നഷ്ടപ്പെട്ടപോലെ തോന്നി.. നേരത്തെ കരുതിയ ആ വെളുത്ത പേപ്പർകഷണം നിവർത്തി എല്ലാവർക്കും കാണാൻ സാധിക്കും വിധം കണ്ണാടിയുടെ ഇടയിൽ തിരുകി.. എന്നെ തിരഞ്ഞു മുറിയിലെത്തുന്ന ആര്‍ക്കും ഇപ്പോള്‍ പെട്ടന്നത് കാണാം..

ടാപ്പ് ഞാന്‍ ഓഫാക്കിയിരുന്നില്ല.. വെള്ളം വാഷ്‌ബേസിനിൽനിറഞ്ഞു. കയ്യിൽ കരുതിയ ചെറിയ പൊതി ഞാനഴിച്ചു..ലൈറ്റുവെട്ടത്തിൽ ആ പുത്തൻ ബ്ലേഡ് തിളങ്ങി.. കൈയ്യിലെ വരിഞ്ഞുമുറുകിയ ഞരമ്പുകളിൽ ആ തിളങ്ങുന്ന ലോഹംകൊണ്ട് പല തവണ വരഞ്ഞു. എൻ്റെ ഉണങ്ങിയ കൈകളിൽ നിന്നു തെറിച്ച പച്ച രക്തം വീണത് കണ്ണാടിയിലെ വെളുത്ത പേപ്പറിലായിരുന്നു.. ചോരയൊലിക്കുന്ന കൈകൾ ഞാൻ പതിയെ വാഷ്‌ബേസിനിലെ തുളുമ്പുന്ന വെള്ളത്തിൽ മുക്കി കവിഞ്ഞൊഴുകിയ വെള്ളത്തിന്‍റെ സുതാര്യത നഷ്ടമായിരുന്നു.. എനിക്ക് വേദന തോന്നിയതേയില്ല.. ബോധം പതിയെ മറയുന്നുണ്ടായിരുന്നു.. അടയുന്ന കണ്ണുകളിൽ ഞാനെഴുതിയ യാത്ര കുറിപ്പ് ഒരു തവണ കൂടി തെളിഞ്ഞു..

"ഇന്ന് മരണത്തെ ജീവിതത്തേക്കാളേറേ 
ഞാൻ സ്നേഹിക്കുന്നു.. ഉത്തരവാദികളില്ലാത്ത ഈ 
യാത്രയിൽ ആരെയും കൂടെ കൂട്ടുന്നില്ല.. എൻ്റെയി യാത്രയുടെ 
പേരില് 
ആരെയും ക്രൂശിക്കരുത്..
ഒപ്പം എന്നെ നിങ്ങളാരും വെറുക്കരുത്"

എന്ന് 
നിങ്ങളുടെ സ്വന്തം 
നിതിൻ 

ഞാനിട്ട പേനയുടെ കറുത്ത കുത്തിനു പകരം എൻ്റെ ശരീരത്തിൽ നിന്നും തെറിച്ച ചൂടു ചോരയുടെ ചുവന്ന മഷി ആ കത്തിനെ അവസാനിപ്പിച്ചു.. നിലതെറ്റി മറിഞ്ഞു വീണയെനിക്ക് മുറിലെ ഫാൻ കറങ്ങുന്നതപ്പോഴും കേൾക്കാമായിരുന്നു...

About the Author
Bala murali Damu is an Economics graduate from St Berchmans College, Changanacherry. He is a writer, movie critic, photographer and loves traveling and socializing.

Find him on Facebook: Bala Murali Damu

No comments: